Wednesday, May 4, 2016

"prestige" Problem


തുടക്കത്തിലേ ഒന്ന് പറഞ്ഞോട്ടെ. ഇത്തരം അനുഭവങ്ങള്‍ ഏറെക്കുറെ
സ്ത്രീജനങ്ങള്‍ക്കും ഉണ്ടായിരിക്കാം. പക്ഷെ പുറത്തുപറഞ്ഞാല്‍
അത് "prestige" Problem ആയി കരുതുന്നവര്‍ക്ക് വായിക്കാനുള്ളതല്ല ഇത്.
2008 സെപ്തംബര്‍-
എറണാകുളമെന്ന മഹാനഗരത്തിലെത്തിപ്പെട്ട സന്തോഷത്തിലായിരുന്നു ഞാന്‍. കാലുകുത്തിയ അഞ്ചാംനാള്‍ എറണാകുളത്തേയൊന്ന് പരിചയപ്പെടാന്‍തീരുമാനിച്ചൊരു യാത്ര നടത്തി. സുഹൃത്തായ
ഒരു പ്രശസ്ത പത്രപ്രവര്‍ത്തകനെയുംകൂടെകൂട്ടി.
നഗരത്തെ പരിചയപ്പെടലിന്റെ ആലസ്യത്തില്‍ സുഭാഷ്പാര്‍ക്കില്‍ വിശ്രമിക്കാമെന്നു
കരുതി. കായല്‍കാറ്റേറ്റ് അല്‍പ്പസമയം ഇരുന്നു. സുഹൃത്ത് എന്തെല്ലാമോ എന്നോട്
സംസാരിക്കുന്നുണ്ട്. കുശുമ്പും കുന്നായ്മയും. ഞാന്‍സുഹൃത്തിന് അഭിമുഖമായാണ്
ഇരിക്കുന്നത്. ഇടയ്ക്ക് കപ്പലണ്ടി കൊറിക്കുന്നുണ്ട്. പാര്‍ക്കില്‍ പതിവിലും
കൂടുതല്‍ ആളുകളുണ്ട്. സംസാരം ഒന്ന് രസംപിടിച്ച് വന്നപ്പോഴാണ്
എന്റെ സുഹൃത്തിന് പിന്നില്‍ നില്‍ക്കുന്ന മരത്തിന്റെ മറവില്‍ ഒരിളക്കം.
എന്താണത്, ഞാനൊന്ന് ശ്രദ്ധിച്ച് നോക്കി. ഹാ! ഇതാര്! സാമൂഹ്യവിരുദ്ധരെന്ന്
ഇവരെ ചില എഴുത്തുകാര്‍ വിശേഷിപ്പിക്കാറുണ്ട്. സ്വതവേ മുന്‍ശുണ്ഠിക്കാരിയായ
എനിക്ക് അത് കണ്ടപ്പോള്‍തമാശയും ഒപ്പം ചിരിയും വന്നു.
പണ്ട് യൂണിവേഴ്സിറ്റി ഹോസ്റലിന്റെ പുറകിലെ വനത്തില്‍
ഇത്തരം രംഗങ്ങള്‍ കൈയോടെ പിടികൂടാന്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തിയതാണ്
അപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത്. പെട്ടെന്നായിരുന്നു എന്റെ ഉടലാകെ
വിറകൊണ്ടത്. 'പിടിച്ച് ആ കായലിലോട്ടിടും' നഗരം മുഴുവന്‍കേള്‍ക്കുമാറുച്ചത്തില്‍
ഞാന്‍ അലറി. ആ രൂപത്തെ തല്ലാന്‍ സമീപത്ത് എന്തെങ്കിലും ഉണ്ടോ
എന്ന് തപ്പുന്നതിനിടയില്‍ എന്റെ പരാക്രമവും അലര്‍ച്ചയും കണ്ടായിരിക്കണം
ആ രൂപം കാലുകള്‍ നീട്ടിവലിച്ചോടി. ആര്‍ക്കും ഒന്നും മനസ്സിലായില്ല.
എന്റെ സുഹൃത്തും വാപൊളിച്ചിരിപ്പായി. 'എന്റെ ദൈവമേ, നിന്നെ സമ്മതിച്ചുതന്നിരിക്കുന്നു.
പക്ഷെ നിന്റെ കൂടെ ഞാന്‍ എങ്ങിനെ സഞ്ചരിക്കും? പേടിയാകുന്നു' ഇതായിരുന്നു
സുഹൃത്തിന്റെ പ്രതികരണം. എറണാകുളത്തെ രണ്ടരവര്‍ഷത്തെ
ജീവിതത്തിനിടയില്‍ ഇതുപോലെ 'പല നീട്ടിവലിച്ചോട്ടങ്ങളും' എനിക്ക് കാണേണ്ടി
വന്നിട്ടുണ്ട്. എനിക്കുവേണ്ടിയും മറ്റുള്ളവര്‍ക്കുവേണ്ടിയും
പലപ്പോഴും എനിക്ക് അലറേണ്ടതായിവന്നു. എന്നിട്ടും ഏതെങ്കിലും
ഒരു പെണ്‍കുട്ടി പ്രതികരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.
ചില കള്ളുകുടിയന്‍മാരുടെ ബസ് യാത്രയും കോപ്രായങ്ങളും
ബസ്റോപ്പിലെ ചില വിരുതന്‍മാരുടെ കോപ്രായങ്ങളും ശ്രദ്ധയില്‍ പെട്ടാലും
ആര്‍ക്കും ഒന്നും പറയാനില്ല. ഇതിനിടയ്ക്ക് എറണാകുളം ലിസ്സി ജംഗ്ഷനിലായിരുന്നു
സ്ക്കൂള്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ ഒരു ഓട്ടോറിക്ഷ വിരുതനെ സ്ക്കൂള്‍കുട്ടികള്‍
തന്നെ കൂട്ടമായി ചേര്‍ന്ന് ശരിപ്പെടുത്തിയത്. എങ്കിലും ചിലരുടെ 'ഈ കണ്ണടയ്ക്കല്‍'
അഥവാ "prestige" Problem ഇങ്ങനെ തുടര്‍ന്നാല്‍ ഫലത്തില്‍ എല്ലാം നാശം എന്നേ പറയേണ്ടൂ.

Monday, May 2, 2011

ഓരോ പാട്ടുകളും ഓര്‍മ്മപ്പെടുത്തലുകളാണല്ലോ

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം, എന്‍ ആത്മാവിന്‍ നഷ്ടസുഗന്ധം...എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു തുടങ്ങിയ ചില പ്രണയ വിരഹഗാനങ്ങളെല്ലാം തന്നെ വെള്ളക്കുപ്പായക്കാരനിലൂടെയാണ് മനസ്സിന്റെ ഒരു കോണില്‍ ഇടം നേടാന്‍ തുടങ്ങിയത്. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം... എന്ന പാട്ടിനോട് ഇന്നും പതിവില്‍ കവിഞ്ഞൊരു ആരാധനയുണ്ട്. ഓരോ പാട്ടുകളും ഓരോ ഓര്‍മ്മകളെയാണല്ലോ കൂട്ടിക്കൊണ്ടു വരിക.

ഞങ്ങളുടെ വീടിന്റെ മുന്‍വശത്തെ ടാറിടാത്ത റോഡിനപ്പുറം ഒരു ടറസ്സ് വീടുണ്ട്. അക്കാലത്ത് ഇവിടെ ഒരേയൊരു ടറസ് വീടേയുള്ളു. അതാണ് ഈ പ്രേമേട്ടന്റെ വീട്. എന്റെ വീടിനു സമീപം ടി.വി യുള്ള ഒരേയൊരു വീടും ഇതുതന്നെ. ഞായറാഴ്ച്ചത്തെ നാലുമണി പടവും വെള്ളിയാഴ്ച്ചത്തെ ചിത്രഗീതവും കാണാന്‍ വീട്ടിലെ പണിയെല്ലാം തീര്‍ത്ത് നേരത്തെ ചെന്ന് സ്ഥലം പിടിച്ചോണം. അല്ലെങ്കില്‍ ഏറ്റവും പിന്നിലിരുന്ന് ചില ശബ്ദങ്ങള്‍ മാത്രം കേള്‍ക്കാം. അന്നെല്ലാം വീട്ടില്‍ ടി.വി ഉള്ളവരെല്ലാം പണക്കാരെന്നാണ് എന്റെ ധാരണ.

അങ്ങിനെ അന്ന് വെള്ളിയാഴ്ച്ച ഞാനും മോളുവും(ചേച്ചി) ചിത്രഗീതം കാണാന്‍ പ്രേമേട്ടന്റെ വീട്ടിലങ്ങിനെ ഇരിക്കുന്നു. ചേട്ടന് ഇതിലൊന്നും വലിയ ഇന്ററസ്റ്റ് ഇല്ല. സമീപത്ത് മൂക്കളപിഴിഞ്ഞ് നാലഞ്ചുപേരുണ്ട്. പ്രേമേട്ടനും അയാളുടെ രണ്ട് ഇരട്ടസഹോദരങ്ങളും കസേരയില്‍. നിലത്ത് കൈകൊണ്ട് ചിത്രം വരച്ച് ഞാനവരെ ഇടയ്ക്കിടെ നോക്കാറുണ്ട്. എന്താണെന്നറിയില്ല, അവരുടെ തണ്ടും തടിയും ചെറുപ്പത്തിലേ എന്നില്‍ വല്ലാത്തൊരു പേടിയുണ്ടാക്കിയിരുന്നു. ഒരു പാട്ടുകഴിഞ്ഞപ്പോള്‍ അവിടുത്തെ അമ്മൂമ്മ പ്രേമേട്ടനും ഇരട്ടകള്‍ക്കും മൂന്നു പ്ലേറ്റില്‍ മിക്‌സ്ചര്‍ കൊണ്ടുകൊടുക്കുന്നു. പരസ്യം വന്നപ്പോള്‍ മൂന്നുപേരും അടുക്കളയിലേക്ക്. എന്റെ വായില്‍ വെള്ളമൂറുന്നു. ഞാന്‍ മോളുന്റെ തുടയില്‍ ഒന്നു നുള്ളി. അടുക്കളയില്‍ നിന്നും സ്വകാര്യസംഭാഷണം.

" ടാ പ്രേമാ..അവറ്റോള്‍ടെ കൊതിപറ്റണ്ട, മക്കളിവിടെ ഇരുന്ന് തിന്നോ..."

എന്റെ നെഞ്ച് നീറി. അവറ്റോള്‍ടെ കൊതി പറ്റേണ്ട പോലും.

" നമ്മടെ കൊതി പറ്റീട്ടാവ്വുംലേ മോള്വോ ഇവരൊക്കെ ഇങ്ങനെ തടിച്ചത്? ".

പെന്‍സില്‍ പോലിരിക്കണ എന്റെ ചിരിച്ചോണ്ടുള്ള ചോദ്യം കേട്ടതും അവള്‍ എന്നെ രൂക്ഷമായൊന്ന് നോക്കി. എഴുന്നേറ്റ് എന്നെകൊണ്ട് വേഗം വീട്ടിലേക്ക് നടന്നു. ഇനി പ്രേമേട്ടന്റോടക്കില്ല എന്ന ഉറച്ചൊരു തീരുമാനവും. തിങ്കളാഴ്ച്ച സ്‌ക്കൂളില്‍ പോകുമ്പോള്‍ കുട്ടികളെല്ലാം ചിത്രഗീതത്തെക്കുറിച്ചും ഞായറാഴ്ച്ചത്തെ സിനിമയെക്കുറിച്ചും വാതോരാതെ സംസാരിക്കുമല്ലോ എന്നോര്‍ത്ത് ഞാനാകെ അങ്കലാപ്പിലായി. ക്ലാസിലാണെങ്കില്‍ ടി.വി യുള്ള വീട്ടീന്നാണ് ഞാനും വരുന്നേന്ന് പറഞ്ഞുംപോയി. കുട്ടികള്‍ക്കെല്ലാം വെറും ടി.വി പോരാ അതില്‍ കേബിളും വേണം. അതാണെങ്കില്‍ ഡബിള്‍ ക്രഡിറ്റാണ്. എന്തായാലും എന്റെ പരാതി കേട്ട് സഹികെട്ടായിരിക്കണം അല്‍പം ദൂരെയാണെങ്കിലും ഒരു ബന്ധുവിന്റെ വീട്ടിലേക്ക് ഞായറാഴ്ച്ചപ്പടം കാണാന്‍ അമ്മ എന്നെകൊണ്ടു പോയത്. തിങ്കളാഴ്ച്ച സംതൃപ്തിയോടെ ഞാന്‍ സ്‌ക്കൂളിലും പോയി.

കുറച്ചുമാസങ്ങള്‍ക്കുശേഷം, പ്രേമേട്ടന്റെ വീട്ടുകാരെല്ലാം തല്ലിപ്പിരിഞ്ഞെന്നും വീടിപ്പോള്‍ പൂട്ടിക്കിടക്കുകയാണെന്നും അച്ഛന്‍ പറയുന്ന കേട്ടു. സത്യാവസ്ഥ അറിയാന്‍ അവരുടെ വേലിക്കരികെ ചെന്നു നോക്കി. വീട് പൂട്ടിക്കിടക്കുന്നു. ടി.വി വിറ്റുകാണുമോ? വേലിക്കരികില്‍ വളര്‍ന്നുനില്‍ക്കുന്ന ഒരു കുഞ്ഞുചെടി അപ്പോഴാണ് ഞാന്‍ ആദ്യമായി കാണുന്നത്. അതിലുണ്ടായിരിക്കുന്ന നീണ്ടുചെറിയ പച്ചകായ്കളും ചില ഉണങ്ങിയ കായ്കളും. എനിക്കതിന്റെ പേര് ഇപ്പോഴും അറിയില്ല. മോളുവും മറ്റ് വലിയ ചില പട്ടാളക്കൂട്ടങ്ങളും എന്തോ ഒരു സാധനം വേലിക്കരികില്‍ നിന്നും പറിച്ച് തുപ്പല്‍ നനച്ച് തലയില്‍ വെക്കുന്നത് കാണാറുണ്ട്. ഒരു നിമിഷം, ടിക് എന്നൊരു ശബ്ദവും അവരുടെ ആര്‍പ്പും കേള്‍ക്കാം. ഇതാ ഞാനും അത് കണ്ടെത്തിയിരിക്കുന്നു. ഒരെണ്ണം പറിച്ചു തുപ്പല്‍ നനച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ കൈയില്‍ വെച്ചത് പൊട്ടി. ഉണങ്ങിയ രണ്ട് കായ്കള്‍ പറിച്ച് കയ്യിലും കരുതി. ആരെങ്കിലും കണ്ടാല്‍ ഇനി അതിനും അവകാശക്കാരാകും. വീട്ടിലെത്തി ചേട്ടന്റെയും മോളൂന്റെയും മുന്നിലിരുന്ന് അഭിമാനത്തോടെ ഞാനത് പൊട്ടിച്ചു.

പ്രേമേട്ടന്റെ അടഞ്ഞുകിടക്കുന്ന വീട്ടില്‍ പുതിയ വാടകക്കാരെത്തിയത്രേ. പറഞ്ഞുകേട്ടു. ഞാനെങ്ങും കണ്ടില്ല. ആരാണ് എന്താണ് ഞാനെന്തിനറിയണം. എങ്കിലും ഉമ്മറം അടിച്ചുവാരുമ്പോള്‍ കണ്ടു അവരുടെ ഗേറ്റിനു മുകളില്‍ കൈരണ്ടും കയറ്റി മൂളിപ്പാട്ടും പാടി ഒരാള്‍. ഇങ്ങോട്ടാണ് നോട്ടം. എന്തെങ്കിലുമാകട്ടെ എനിക്കല്‍പ്പം ഗമയൊക്കെ തോന്നി. ആയിടെ അച്ഛന്‍ എവിടെ നിന്നോ സംഘടിപ്പിച്ചു കൊണ്ടുവന്ന പഴയ ടേപ്പ്‌റിക്കോര്‍ഡില്‍ ഒരു കാസറ്റെടുത്തിട്ടു. പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം.....ഒരു പാട്ടിന്റെ അകമ്പടി എന്തിനും നല്ലതാണല്ലോ. പാട്ടിനനുസരിച്ച് ഞാന്‍ അടിച്ചുവാരി. അടിച്ചിടത്ത് വീണ്ടും വീണ്ടും അടിച്ചുവാരി. ഒളികണ്ണിട്ട് ഗേറ്റിനടുത്തേക്കും. ഒരു നിമിഷത്തെ എന്തോ ഒന്ന്. പ്രണയമാണോ? ഇന്നും ആ പാട്ട് കേള്‍ക്കുമ്പോള്‍ ആ സീനുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. ഒരു നിമിഷത്തെ ആ പ്രണയത്തെ ഞാന്‍ സ്മരിക്കാറുണ്ട്. ഓരോ പാട്ടുകളും ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്.

Thursday, October 28, 2010

ചില പ്രവാസി ചിന്തകള്‍

''എനിക്ക് മടുത്തു. നാട്ടിലേക്കു തന്നെ തിരിച്ചാലോയെന്ന് പലവട്ടം ആലോചിച്ചു. ഈ ഏകാന്തത വല്ലാതെ മടുപ്പിക്കുന്നു. ഈ മരുഭൂമിയില്‍ പകലന്തിയോളം തനിച്ചിരിക്കുന്ന അവസ്ഥ അസഹനീയമാണ്. ചാറ്റിങിലൂടെ എത്രയെന്നുവേച്ചാ സുഹൃത്തുക്കളെ ശല്യപ്പെടുത്തുന്നത്. ഭര്‍ത്താവിനെയും ബോറടിപ്പിക്കുന്നതില്‍ പരിധിയില്ലേ. എന്നാല്‍ ഒരു ജോലി നോക്കാമെന്നു വെച്ചാല്‍ അതിന് ചില അവസ്ഥകള്‍ അനുകൂലവുമല്ല''.

കഴിഞ്ഞ ദിവസം ഒരു സുഹൃത്തിനെ ചാറ്റാന്‍ കിട്ടിയപ്പോള്‍ അവളുടെ അവസ്ഥകള്‍ എന്നോട് വിവരിച്ചതാണിത്.
im so bored dii. wat can i do at home?
കുക്കിംഗ് പഠിക്കു. നിന്റെ കെട്ടിയോന്റെ ഹെല്‍ത്തിനെപ്പറ്റി ചിന്തിക്കു.
i wud lik 2 belve im gud at cukg
ഉം ഓക്കെ. കുക്കിംഗ്..കുക്കുംഗ് കുക്കിംഗ്.. ഇതിലെന്തോന്ന് പഠിക്കാനിരിക്കുന്നു. അതൊരു പക്ഷം.

ഇപ്പോള്‍ നാട്ടില്‍ ഭയങ്കര മഴയാണത്രേ. തുഷാര്‍ സാറിന്റെ നീണ്ട ഒരു മെയില്‍ കണ്ടു. എല്ലാം വല്ലാതെ മിസ്സ് ചെയ്യുന്നു എന്നല്ലാതെ വേറെന്തു പറയാന്‍. മാധ്യമപ്രവര്‍ത്തകയായി കൊച്ചിയില്‍ വിലസി നടന്നിരുന്ന ദിവസങ്ങളും താമസസ്ഥലവും എല്ലാം മിസ്സ് ചെയ്യുന്നു. തുഷാറിന്റെ ചാറ്റിങില്‍ പഴയ താമസസ്ഥലം മാറിയെന്നറിഞ്ഞു. എനിക്ക് ചെറിയ വിഷമം തോന്നായ്കയില്ല. പക്ഷെ തുഷാറിന് സന്തോഷം. അവള്‍ പറയുന്നു.
It was gud at that mady aunty's house.
മോരും മെഴുക്കുപുരട്ടിയും മാത്രം കഴിച്ചുള്ള ആന്റിയുടെ വീട്ടില്‍നിന്നുള്ള മോചനം തുഷാറിനെ സന്തോഷിപ്പിക്കുന്നുണ്ട്.

കുറെ പ്രവാസി ബ്ലോഗുകള്‍ കുത്തിയിരുന്നു വായിച്ചു. നാട്ടിലിരുന്ന് ചില വീരന്‍മാരുടെ പരിഹാസങ്ങള്‍ മുന്‍പ് കേട്ട ഓര്‍മ്മയില്‍ ഞാനതെല്ലാം വായിച്ചു. ഓഫീസ്..റും..ഓഫീസ്..റൂം ഈ അവസ്ഥയില്‍ എന്തെങ്കിലും ഒരു നേരംമ്പോക്കില്ലെങ്കില്‍ മുരടിച്ചുപോകും. വലിയ സാഹിത്യകാരനാകണമെന്നില്ല എഴുതാന്‍. മനസ്സില്‍ തോന്നുന്നതെല്ലാം കയ്യില്‍ അത്യാവശ്യം കരുതിയിരിക്കുന്ന പദസമ്പത്തുപയോഗിച്ച് നിങ്ങള്‍ക്കെഴുതാം. പലപ്പോഴും ഇവിടെയെത്തുമ്പോഴാണ് പലരുടെയും ഭാവനകള്‍ ഉണരുന്നത്. വീടും നാടും ഓര്‍മ്മകളും മനസ്സില്‍ നിറഞ്ഞുനില്‍ക്കും. നാട്ടില്‍വെച്ചു സംഭവിച്ച പല നുറുങ്ങുചിന്തകളും മനസ്സിലേക്ക് ഓടിയെത്തും. ഞാനിതെഴുതികൊണ്ടിരിക്കുന്നത് ഉച്ചസമയത്താണ്. വേറെ ജോലിയൊന്നുമില്ലാതെ ബോറടിച്ചിരിക്കുമ്പോഴാണ് ആ ബോറടി ഇങ്ങോട്ടു പകര്‍ത്തിയേക്കാം എന്ന് തോന്നിയത്. ഇത്ര സമയം രവീന്ദ്രന്‍ സംഗീതം മുറിയില്‍ നിറയെ തങ്ങിനിന്നിരുന്നു. ഇപ്പോള്‍ ഓരോ നേരിയ ശബ്ദവും
എനിക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്. അത്രക്കു നിശബ്ദത.

സമീപത്ത് ഏകദേശം എല്ലാം തന്നെ പാക്കിസ്ഥാനികളായതുകൊണ്ടാകണം ഭര്‍ത്താവിന്റെ കര്‍ശനനിര്‍ദേശമുണ്ട്. മുറി തുറക്കാനോ പുറത്തിറങ്ങാനോ പാടില്ലതന്നെ. ഓക്കെ ശരി. ഞാന്‍ കതകില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ലെന്‍സിലൂടെ പുറത്തേക്കു നോക്കും. വലിയ വെളുത്ത പൈജാമയിട്ട ഒരു വയസ്സന്‍ പാക്കിസ്ഥാനി തലങ്ങും വിലങ്ങും നടക്കുന്നതുകാണാം. കയറിച്ചെല്ലുന്നിടത്തുതന്നെയാണ് കിച്ചന്‍ എന്നുള്ളതുകൊണ്ട് മിക്കവാറും സമയങ്ങളില്‍ അയാള്‍ കതക് തുറന്നിട്ടാകും പാചകം. എനിക്ക് സമയം കൊല്ലാന്‍ ഇതില്‍പരം മറ്റെന്തുവേണം. ഓരോ പ്രകടനങ്ങള്‍കണ്ട് ഞാന്‍ അടക്കിച്ചിരിക്കും. അഴികളില്ലാത്ത ഗ്ലാസ് കൊണ്ട് മറച്ച വലിയൊരു ജനലുണ്ട്.

ഗ്ലാസ് നീക്കി കൈ പുറത്തേക്കിട്ടാല്‍ ചുട്ടുപൊള്ളും. നിറയെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. ഒരാളെപോലും പുറത്തേക്ക് കാണാറില്ല. സ്വന്തമായി വാഹനങ്ങളില്ലാത്ത ഒന്നോ രണ്ടോ പേര്‍ നടന്നുപോകുന്നത് കാണാം. വെറുതെ നമ്മുടെ നാടുമായി ഉപമിച്ചുപോയി. റോഡരികില്‍ ഇപ്പോള്‍ പഞ്ചായത്തുതെരഞ്ഞെടുപ്പുവിശേഷങ്ങളാകും. കൂട്ടുസംഗമങ്ങളില്‍ നിന്നും സിഗരറ്റ്പുക ഉയരുന്നുണ്ടാകും. കടവരാന്തകളില്‍ തിക്കുംതിരക്കുമാകും. ഹാ...എല്ലാം വല്ലാതെ മിസ് ചെയ്യുന്നു.

Friday, September 10, 2010

മാമ്മിലിപ്പറമ്പിലെ വിശേഷങ്ങള്‍

പഴയ തറവാടുവീടാണ്‌. ജൂലായ്‌ 9 ന്‌ വലതുകാലെടുത്തുവെച്ച ദിവസം മുതല്‍ ഈ തറവാട്ടുവീട്ടിലാണ്‌ എന്റെ വാസം. ഇവിടെ ഓരോരുത്തരുടെയും സംസാരത്തിനുമുണ്ടൊരു തനി നാട്ടിന്‍പ്പുറം ശൈലി. ചുറ്റും വിശാലമായ പറമ്പാണ്‌. പറമ്പില്‍ ഇടയ്‌ക്കിടെ പീലിവിടര്‍ത്തിയാടുന്ന മയിലുകളെ കാണാം. മനുഷ്യരുടെ കാല്‍പ്പെരുമാറ്റം കേട്ടാല്‍ അവ പറന്നുപോകുന്നതും കാണാം. ആദ്യ ദിവസം മയിലിനെ കണ്ടപ്പോള്‍ ഞാന്‍ അദ്‌ഭുതപ്പെട്ടുപോയി. ഇതെന്തൊരു നാടെന്നു ആദ്യമൊന്നു ആശങ്കപ്പെട്ടു. പക്ഷെ ഈ നാടിനോളം സൗന്ദര്യം മറ്റെവിടെയും ഞാന്‍ കണ്ടിട്ടില്ല. വീടിനുചുറ്റും വലിയ മുറ്റമാണ്‌. മുറ്റത്തിന്റെ തെക്കേ കോണിലായി കിഴക്കോട്ടു തിരിഞ്ഞ്‌ ഭഗവതിയെ കുടിയിരുത്തിയിരിക്കുന്നു. വീട്ടുവകയാണ്‌ ഈ ക്ഷേത്രം. എന്ത്‌ ആഗ്രഹസാഫല്യത്തിനും ഈ ക്ഷേത്രത്തില്‍ വിളക്കുവെച്ചു തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ സഫലമാകുമെന്നൊരു വിശ്വാസം ഇവിടെയുണ്ട്‌.
പറമ്പില്‍ നിറയെ കൃഷിയാണ്‌. നേന്ത്രവാഴയും തെങ്ങും കവുങ്ങും എന്നുവേണ്ട സകലവിധ സാമഗ്രികളും ഇവിടത്തെ എക്‌സ്‌ മിലിട്ടറി കുട്ടിച്ഛന്‍ വെച്ചുപിടിപ്പിച്ചിരിക്കുന്നു. മാസം നല്ലൊരു വരുമാനം കക്ഷിക്ക്‌ ആ വകയിലുണ്ട്‌. മിലിട്ടറിയില്‍ നിന്നും വിരമിച്ചതിനുശേഷം പകലന്തിയോളം കക്ഷി പറമ്പിലാണ്‌.
രാവും പകലും കഠിനാധ്വാനിയായ ഒരമ്മയുണ്ട്‌. എന്റെ പ്രിയതമന്റെ അമ്മ. അതായത്‌ എന്റെ അമ്മായിയമ്മ. എപ്പോഴും തിരക്കിലായിരിക്കും ഈ കഥാപാത്രം. വൃത്തിയാക്കിയയിടത്ത്‌ വീണ്ടും വീണ്ടും വൃത്തിയാക്കിയും, കഴുകിയ പാത്രങ്ങള്‍ വീണ്ടും കഴുകിയും, പറമ്പിലെ പട്ടയും പാളയും വലിച്ചും, എന്നും അമ്പലങ്ങളിലേക്ക്‌ വഴിപാട്‌ നേര്‍ന്നും, മക്കള്‍ക്കും മരുമക്കള്‍ക്കും സദാസമയവും വെച്ചുവിളമ്പിയും ഒരു പാവം അമ്മ. ഒന്നു തുമ്മിയാലും ചുമച്ചാലും എപ്പോഴും ശുശ്രൂഷിച്ചുനടക്കുന്ന ഒരമ്മ. എം.എ, ബിഎഡും സ്വന്തമായി കയ്യിലുണ്ടായിട്ടും ജോലിയെന്നു കേള്‍ക്കുമ്പോഴേ ചങ്കുപൊട്ടുന്ന ഒരു ഏട്ടത്തിയമ്മയാണ്‌ മറ്റൊരു കഥാപാത്രം. എന്റെ പ്രിയതമന്റെ ഏട്ടന്റെ സഹധര്‍മ്മിണിയാണവര്‍. അവധിക്കെത്തുന്ന ഏട്ടന്‍മാര്‍ക്ക്‌ വെച്ചുവിളമ്പലാണ്‌ ഏട്ടത്തിയമ്മയുടെ നേരംമ്പോക്ക്‌. ഏട്ടന്‍മാര്‍ ലീവുകഴിഞ്ഞ്‌ മടങ്ങുന്നതോടെ ഏട്ടത്തിയമ്മയുടെ ഏറ്റവും പ്രിയപ്പെട്ട നേരംമ്പോക്ക്‌ ടിവിയും ഉറക്കവും. പിന്നെ ഇന്നാശു എന്നു ഞാന്‍ ചെല്ലപ്പേരിട്ടു വിളിക്കുന്ന ഇന്ന. അതായത്‌ അമ്മായി. ജീവിതം മുഴുവന്‍ ഞങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്ന ഇന്ന.
നാട്ടിലെ ചില കഥാപാത്രങ്ങളുടെ വിശേഷങ്ങള്‍ പറഞ്ഞാലും അവസാനിക്കാത്തതാണ്‌. നാട്ടിലെങ്ങും അമ്പലങ്ങളാണ്‌. മുടവന്നൂര്‍ ശിവക്ഷേത്രം, തൃത്താല ക്ഷേത്രം, ഞാങ്ങാട്ടിരി ക്ഷേത്രം തുടങ്ങി അമ്പലങ്ങളെല്ലാം തന്നെ പല രീതിയില്‍ പേരുകേട്ടവ തന്നെ. സന്ധ്യ മയങ്ങിയാല്‍ നാട്ടിലെ ചില സ്ഥിരം അമ്പലവാസികള്‍ തൊഴാന്‍ പോകുന്നത്‌ നോക്കിയിരിക്കാന്‍ നല്ല രസമാണ്‌. എനിക്ക്‌ അത്തരം ശീലങ്ങള്‍ വളരെ കുറവാണ്‌. കാരണം മറ്റൊന്നുമല്ല, അതിരാവിലെ എഴുന്നേറ്റ്‌ കുളിക്കണം അത്രതന്നെ. എങ്കിലും തീരാനിര്‍ബന്ധം സഹിക്കാതെ പലപ്പോഴും പോകേണ്ടി വന്നിട്ടുണ്ട്‌. പ്രിയതമന്‌ അക്കാര്യത്തിലൊക്കെ വലിയ വിശ്വാസമാണുതാനും. നാടും വീടും വിട്ട്‌ അന്യദേശത്ത്‌ പോയാലേ ഇതിന്റെയൊക്കെ വില മനസ്സിലാകു എന്നൊരു ഗുണപാഠം പ്രിയതമന്റെതായി എനിക്ക്‌ കിട്ടാറുണ്ട്‌. ഓണത്തിനും വിഷുവിനും പുറമെ തിരുവാതിരയും ഓരോരുത്തരുടെയും നക്ഷത്രം വരുന്ന ദിവസവും (പിറന്നാളിന്‌ പുറമെ) ഇവിടെ പ്രധാനമാണ്‌. കുട്ടിച്ഛന്റെ മകന്‍ വീട്ടിലെത്തുന്ന ദിവസം ടൂവിലര്‍ എടുത്ത്‌ നാടുചുറ്റലാണ്‌ എന്റെ പ്രധാന ഹോബി. ഇടവഴികളിലൂടെയെല്ലാം ഓടിച്ചുവിടും. കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല. പൊതുവെ തിരക്കില്ലാത്ത ശാന്തമായ സ്ഥലമായതുകൊണ്ട്‌ കണ്ണുമടച്ച്‌ ഓടിക്കാം എന്നൊരു ഗുണമുണ്ട്‌. ഇതിലും പുറമെ എന്തെല്ലാം വിശേഷങ്ങള്‍ ഇവിടെ എന്റെ നാട്ടിലും എന്റെ വീട്ടിലും.

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ 9 വയസ്സ്‌ ; പുകപടലമായി മാറിയ അവിശ്വസനീയത


2001 സെപ്‌റ്റംബര്‍ പതിനൊന്നിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും ലോകം ഇന്നും മുക്തമായിട്ടില്ല. തകര്‍ന്നുവീഴുന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ നിന്നു ജീവന്‍ നഷ്ടപ്പെടുന്നതിന്‌ മുന്‍പിലത്തെ കരച്ചില്‍. പിടഞ്ഞുമരിച്ച ജീവനുകള്‍. വലിയ പുകപടലമായി മാറിയ അവിശ്വസനീയത. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ തകര്‍ച്ചയുടെ കാഴ്‌ച്ച ഇങ്ങിനെയൊക്കെയായിരുന്നു. മതത്തിന്റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളില്‍ ഒന്നായ സെപ്‌റ്റംബര്‍ 11 ആക്രമണത്തിന്റെ ഓര്‍മ്മ ദിനത്തില്‍ ലോകത്ത്‌ എല്ലായിടത്തും വലിയ പരിപാടികളാണ്‌ നടക്കുന്നത്‌. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ സെപ്‌റ്റംബര്‍ 11 ന്റെ ചടങ്ങിലേക്കൊതിങ്ങുന്നില്ല ആ ഓര്‍മ്മകള്‍. അമേരിക്കയില്‍ വേള്‍ഡ്‌ ട്രെയ്‌ഡ്‌ സെന്റര്‍ ആക്രമിക്കപ്പെട്ടിട്ട്‌ ഒമ്പത്‌ വര്‍ഷം തികയുന്നു.
അമേരിക്കയുടെ അഭിമാന സ്‌തംഭങ്ങളായി തലയുയര്‍ത്തി നിന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക്‌ നേരെ അല്‍ക്വയ്‌ദ ചാവേറുകള്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കിയിട്ട്‌ ഒമ്പത്‌ തികയുന്നു. 2001 സെപ്‌റ്റംബര്‍ 11 ന്‌ രാവിലെയായിരുന്നു ലോകത്തെ ഞെട്ടിച്ച്‌ അല്‍ക്വയ്‌ദയുടെ ആക്രമണം. 11 ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത നാലു യാത്രവിമാനങ്ങള്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിച്ച്‌ തകര്‍ത്തപ്പോള്‍ തീവ്രവാദികള്‍ ഉള്‍പ്പെടെ 90 രാജ്യങ്ങളില്‍ നിന്നുള്ള 2993 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌. ലോകത്തിലെ തന്നെ അതീവസുരക്ഷ മേഖലയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വാഷിംഗ്‌ടണ്‍ ഡിസിക്ക്‌ സമീപമുള്ള അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും ചാവേറുകളുടെ ആക്രമണത്തിന്‌ ഇരയായി. ആയിരങ്ങള്‍ കൊല്ലപ്പെട്ട അക്രമണങ്ങളെ തുടര്‍ന്ന്‌ പതറിയ ഭരണകൂടം വൈകാതെ ഒസാമ ബിന്‍ ലാദനെ പ്രതിസ്ഥാനത്തു നിര്‍ത്തി തീവ്രവാദവിരുദ്ധയുദ്ധം പ്രഖ്യാപിച്ചു. ബുഷ്‌ ഭരണകൂടം തുടക്കമിട്ട അമേരിക്കയുടെ ഭീകരതയ്‌ക്കെതിരെ യുദ്ധത്തിന്റെ നിദാനമായി വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം മാറി. അല്‍ക്വയ്‌ദ നേതാവ്‌ ബിന്‍ലാദനെ പിടികൂടാനെന്ന പേരില്‍ അഫ്‌ഗാനിസ്ഥാനില്‍ നടത്തിയ അധിനിവേശവും അതിനെ തുടര്‍ന്നുണ്ടായ ലക്ഷങ്ങളുടെ ആള്‍നാശവും ചരിത്രത്തിന്റെ മറ്റൊരു ഭാഗം.