Friday, September 10, 2010

വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ 9 വയസ്സ്‌ ; പുകപടലമായി മാറിയ അവിശ്വസനീയത


2001 സെപ്‌റ്റംബര്‍ പതിനൊന്നിന്റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും ലോകം ഇന്നും മുക്തമായിട്ടില്ല. തകര്‍ന്നുവീഴുന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ നിന്നു ജീവന്‍ നഷ്ടപ്പെടുന്നതിന്‌ മുന്‍പിലത്തെ കരച്ചില്‍. പിടഞ്ഞുമരിച്ച ജീവനുകള്‍. വലിയ പുകപടലമായി മാറിയ അവിശ്വസനീയത. വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ തകര്‍ച്ചയുടെ കാഴ്‌ച്ച ഇങ്ങിനെയൊക്കെയായിരുന്നു. മതത്തിന്റെ പേരിലുള്ള ഭീകര പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളില്‍ ഒന്നായ സെപ്‌റ്റംബര്‍ 11 ആക്രമണത്തിന്റെ ഓര്‍മ്മ ദിനത്തില്‍ ലോകത്ത്‌ എല്ലായിടത്തും വലിയ പരിപാടികളാണ്‌ നടക്കുന്നത്‌. എന്നാല്‍ വര്‍ഷത്തിലൊരിക്കല്‍ സെപ്‌റ്റംബര്‍ 11 ന്റെ ചടങ്ങിലേക്കൊതിങ്ങുന്നില്ല ആ ഓര്‍മ്മകള്‍. അമേരിക്കയില്‍ വേള്‍ഡ്‌ ട്രെയ്‌ഡ്‌ സെന്റര്‍ ആക്രമിക്കപ്പെട്ടിട്ട്‌ ഒമ്പത്‌ വര്‍ഷം തികയുന്നു.
അമേരിക്കയുടെ അഭിമാന സ്‌തംഭങ്ങളായി തലയുയര്‍ത്തി നിന്ന വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ ഇരട്ട ഗോപുരങ്ങള്‍ക്ക്‌ നേരെ അല്‍ക്വയ്‌ദ ചാവേറുകള്‍ യാത്രാവിമാനങ്ങള്‍ ഇടിച്ചിറക്കിയിട്ട്‌ ഒമ്പത്‌ തികയുന്നു. 2001 സെപ്‌റ്റംബര്‍ 11 ന്‌ രാവിലെയായിരുന്നു ലോകത്തെ ഞെട്ടിച്ച്‌ അല്‍ക്വയ്‌ദയുടെ ആക്രമണം. 11 ഭീകരര്‍ ചേര്‍ന്നു തട്ടിയെടുത്ത നാലു യാത്രവിമാനങ്ങള്‍ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമിച്ച്‌ തകര്‍ത്തപ്പോള്‍ തീവ്രവാദികള്‍ ഉള്‍പ്പെടെ 90 രാജ്യങ്ങളില്‍ നിന്നുള്ള 2993 പേര്‍ക്കാണ്‌ ജീവന്‍ നഷ്ടപ്പെട്ടത്‌. ലോകത്തിലെ തന്നെ അതീവസുരക്ഷ മേഖലയെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന വാഷിംഗ്‌ടണ്‍ ഡിസിക്ക്‌ സമീപമുള്ള അമേരിക്കന്‍ സൈനിക ആസ്ഥാനമായ പെന്റഗണും ചാവേറുകളുടെ ആക്രമണത്തിന്‌ ഇരയായി. ആയിരങ്ങള്‍ കൊല്ലപ്പെട്ട അക്രമണങ്ങളെ തുടര്‍ന്ന്‌ പതറിയ ഭരണകൂടം വൈകാതെ ഒസാമ ബിന്‍ ലാദനെ പ്രതിസ്ഥാനത്തു നിര്‍ത്തി തീവ്രവാദവിരുദ്ധയുദ്ധം പ്രഖ്യാപിച്ചു. ബുഷ്‌ ഭരണകൂടം തുടക്കമിട്ട അമേരിക്കയുടെ ഭീകരതയ്‌ക്കെതിരെ യുദ്ധത്തിന്റെ നിദാനമായി വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണം മാറി. അല്‍ക്വയ്‌ദ നേതാവ്‌ ബിന്‍ലാദനെ പിടികൂടാനെന്ന പേരില്‍ അഫ്‌ഗാനിസ്ഥാനില്‍ നടത്തിയ അധിനിവേശവും അതിനെ തുടര്‍ന്നുണ്ടായ ലക്ഷങ്ങളുടെ ആള്‍നാശവും ചരിത്രത്തിന്റെ മറ്റൊരു ഭാഗം.

0 comments: