Saturday, April 10, 2010

അങ്ങനെ ഒരു വിഷുക്കാലത്ത്

(എന്റെ വിഷുദിനം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. പടക്കവും കമ്പിത്തിരിയും മത്താപ്പും തലേദിവസം തന്നെ പൊട്ടിച്ചുതീര്‍ക്കും. വിഷുവിന്റെ അന്ന് വീട്ടിലെത്തുന്ന അതിഥികളില്‍ കൊച്ചുകുട്ടികള്‍ക്ക് അല്‍പം കമ്പിതിരി മാറ്റി വെയ്ക്കേണ്ടി വരുമ്പോള്‍ വലിയ വിഷമമായിരുന്നു.).
വിഷു കൈയ്യെത്തുംദൂരത്ത് എത്തിയപ്പോള്‍ തിര ക്കുകള്‍ക്കിടയിലും വിഷുവിന്റെ സ്മരണകള്‍ പങ്കുവെയ്ക്കുകയാണ്.കുട്ടിക്കാലത്തും കൌമാരക്കാലത്തും വിഷു വസന്തകാലമായിരുന്നു. നാടെങ്ങും കണിക്കൊന്നകള്‍, കിളികളുടെ പാട്ട്, വയലില്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്ന കര്‍ഷകന്‍ അങ്ങിനെ മറക്കാന്‍ കഴിയുന്നില്ല ഒന്നും. തറവാട്ടില്‍ വിഷുവിന്റെ പ്രധാന ചടങ്ങുകള്‍ ഇന്ന് ഓര്‍മ്മ മാത്രമായി. സകല ഐശ്വര്യസാമഗ്രികളും നിറഞ്ഞ അഷ്ട മംഗല്യതാലം, നിറഞ്ഞു കത്തുന്ന എഴുതിരി വിളക്ക്, കമല നേത്രന്റെ മയില്‍പീലിയും ഓടക്കുഴലും, കളഭമേനിയും കണി കാണുന്നതോടെയാണ് അന്നത്തെ എന്റെ വിഷു ആരംഭിച്ചിരുന്നത്. ദീപത്തിന് മുന്നില്‍ മഞ്ഞ പട്ടുടയാട ചാര്‍ത്തിയ കാര്‍വര്‍ണ്ണന്റെ രൂപം, അതിന് മുന്നിലൊരു ഭദ്രദീപം, അടുത്ത് തട്ടകത്തില്‍ അരി, ഭദ്രദീപം, വെള്ളരിക്ക, നാളികേരം, കൊന്നപ്പൂവ്, വാല്‍ക്കണ്ണാടി, ചെപ്പ്, പുടവ, സ്വാര്‍ണ്ണാഭരണം, ഗ്രന്ഥക്കെട്ട് അങ്ങിനെയങ്ങിനെ ഒരുക്കങ്ങളുമായി ഒരു വിഷു കൂടി കൈയ്യെത്തും ദൂരത്തെത്തുമ്പോള്‍ ഇപ്പോള്‍ മനസ്സിന് വല്ലാത്ത ആനന്ദം കിട്ടുന്നുണ്ട്. വെള്ളോട്ടുരുളിയിലോ താലത്തിലോ ആണ് അന്ന് കണിവെയ്ക്കുക. സ്വര്‍ണ്ണനിറത്തിലുള്ള കണിവെള്ളരിയും കണിക്കൊന്നയുമാണ് പ്രധാന ഇനങ്ങള്‍. തെക്കന്‍നാടുകളില്‍ കണിയ്ക്ക് ശ്രീകൃഷ്ണവിഗ്രഹം പ്രധാനമാണ്. എന്നാല്‍ വടക്ക് ശ്രീഭഗവതിയെ സങ്കല്‍പ്പിച്ചാണ് കണിവെയ്ക്കുന്നത്. ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നും അതില്‍ നിറയുന്നത് കാലപുരുഷനായ മഹാവിഷ്ണുവാണെന്നതുമാണ് ഒരു സങ്കല്‍പം. കണികൊന്നപൂക്കള്‍ കാലപുരുഷന്റെ കിരീടമാണ്. അങ്ങനെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ തന്നെ കണ്ണുതുറക്കാതെ ഒരുക്കിവെച്ച കണിയുടെ സമീപമെത്തി കണിക്കാണുന്നു. തുടര്‍ന്ന് മറ്റുള്ളവരെ ഓരോരുത്തരെയായി കണിക ാണിക്കുകയോ ഒരുക്കിയ കണി അവരുടെ സമീപം കൊണ്ട് കാണിക്കുകയോ ചെയ്യുന്നു. കാരണവന്‍മാര്‍ നല്‍കുന്ന സമ്മാനമാണ് വിഷുകൈനീട്ടം. ഇതും ഒരു വര്‍ഷത്തെ സമ്മാനമായി കാണുന്നവരുണ്ട്. അച്ഛനോ മുത്തച്ഛനോ അമ്മാവനോ വീട്ടിലെ മുതിര്‍ന്നവരോ ആണ് കൈനീട്ടം തരുക. എന്റെ വിഷുദിനം എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു. പടക്കവും കമ്പിത്തിരിയും മത്താപ്പും തലേദിവസം തന്നെ പൊട്ടിച്ചുതീര്‍ക്കും. വിഷുവിന്റെ അന്ന് വീട്ടിലെത്തുന്ന അതിഥികളില്‍ കൊച്ചുകുട്ടികള്‍ക്ക് അല്‍പം കമ്പിതിരി മാറ്റി വെയ്ക്കേണ്ടി വരുമ്പോള്‍ വലിയ വിഷമമായിരുന്നു. വിഷുവിന്റെ അന്നും ഭക്ഷണത്തിനുശേഷം ബാക്കിയുള്ളവയും പൊട്ടിച്ചുതീര്‍ക്കും. ഓരോ വിഷുവും ഓരോ അനുഭവങ്ങളായിരുന്നു എനിക്ക് സമ്മാനിച്ചിരുന്നത്. വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം.












.

1 comments:

Unknown said...

some words are reapeating, try to avoid ,other wise its fine.