Thursday, April 8, 2010

മോഹനന്റെ കവിതകള്‍

ജീവിക്കാനായി നാടുവിട്ട് തൃശൂര്‍ റെയില്‍വെസ്റേഷനിലെത്തിയ മോഹനന് കവിതയെഴുതാനുള്ള പ്രചോദനം ജീവിതാനുഭവങ്ങള്‍ തന്നെ.

റെയില്‍വെ പ്ളാറ്റ്ഫോമിലെ തിക്കിലും തിരക്കിലും ഒരു താളമുണ്ട്. ട്രെയിനിന്റെ വേഗതക്കും ചൂളംവിളിക്കും താളമുണ്ട്. പറയുന്നത് വര്‍ക്കല സ്വദേശി മോഹനന്‍. ജീവിതവൃത്തിക്ക് മാര്‍ഗ്ഗമില്ലാതെ ഒരു ജോലി തേടി വര്‍ക്കലയിലെ മണമ്പൂരില്‍നിന്നും നാടുവിട്ടതാണ് മോഹനന്‍. എത്തിയപ്പെട്ടത് തൃശൂരില്‍. അവിടെ റെയില്‍വെ പാര്‍സല്‍ ഓഫീസില്‍ ചുമടെടുക്കുന്ന ജോലിയും വിശപ്പടക്കാന്‍ ഭക്ഷണവും കിടക്കാന്‍ ഇടവും തന്നത് കൊച്ചുമറിയം എന്ന അമ്മ. ജീവിതത്തിന്റെ താളം തെറ്റിയ നിമിഷത്തില്‍ വിശപ്പടക്കാന്‍ നാടുവിട്ടപ്പോഴും കാണുന്ന എന്തിലും ഏതിലും മോഹനന് താളമുണ്ടായിരുന്നു.

പേനയെടുക്കാന്‍ പലപ്രാവശ്യം തുനിഞ്ഞെങ്കിലും തോര്‍ത്തുമുറുക്കിക്കെട്ടിയ ശരീരം അനുവദിച്ചില്ല. റെയില്‍വെയിലെ ജോലി പതുക്കെ ജീവിതത്തിന്റെ താളം തിരികെയെത്തിച്ചു. പാട്ടുകാരനാകാനായിരുന്നു ആദ്യമൊക്കെ മോഹം. അയ്യപ്പഭക്തിഗാന കാസറ്റ് ഇറക്കാനായി ശ്രമം തുടങ്ങി. പക്ഷെ ഒരു ചുമട്ടുകാരന്റെ വ്യാമോഹമാണെന്ന് പറഞ്ഞ് പലരും അവഗണിച്ചു. അത് വല്ലാതെ വേദനിപ്പിച്ച സംഭവമാണെന്ന് മോഹനന്‍ പറയുന്നു. പിന്മാറാതെ മോഹനന്‍ സ്വയം എഴുതി, ആലപിച്ച് കാസറ്റ് വിപണിയിലിറക്കി. ആ ആലാപനത്തിലെ വരികള്‍ ആസ്വാദകര്‍ തിരിച്ചറിഞ്ഞു. തന്റെ ഉള്ളിലെ കഴിവ് സ്വയം തിരിച്ചറിഞ്ഞ മോഹനന്‍ വീണ്ടും എഴുതുവാന്‍ തന്നെ തീരുമാനിച്ചു. അങ്ങിനെ മോഹനന്റെ ആദ്യസമാഹാരം രാഗാമൃതം പെന്‍ബുക്സ് പുറത്തിറക്കി. ഇന്ന് തൃശൂരിലെ റെയില്‍വേസ്റ്റേഷനിലെത്തി പോര്‍ട്ടര്‍ മോഹനനെ തിരക്കിയാല്‍ ആര്‍ക്കും അറിയില്ല, ഉടനെ ചോദ്യംവരും കവി മോഹനനാണോയെന്ന്. ജീവിതത്തിന് അര്‍ത്ഥം കൈവന്ന സന്തോഷത്തില്‍ ഭാര്യയും രണ്ട് മക്കളുമായി മോഹനന്‍ മനസ്സ് കവിതയ്ക്ക് മനസ്സര്‍പ്പിച്ച് തൃശൂരില്‍ കുര്‍ക്കഞ്ചേരിയില്‍ കഴിയുന്നു.

0 comments: