Thursday, April 1, 2010

റോഡരികിലെ കവിതകള്‍

തൃശൂര്‍ സാഹിത്യ അക്കാദമിയുടെ മുന്നില്‍ പഴയ പുസ്തക വില്‍പ്പന നടത്തുന്ന ഷംനാദ് പുതിയ കവിതകളുടെ പുത്തന്‍ പ്രതീക്ഷയാണ്. കത്തുന്ന വെയില്‍ ഏല്‍പിക്കുന്ന തളര്‍ച്ചയില്‍ നിന്നും തോരാത്ത മഴ നല്‍കുന്ന വിറങ്ങലിപ്പില്‍നിന്നും ഒരു യുവകവി എഴുതുകയാണ്
രത്നകല്ല് ഒളിച്ചുനടന്നു
തപ്പി തപ്പി വലഞ്ഞു
അടുത്തുചെന്നാല്‍
കണ്ണടപ്പിക്കും പ്രകാശധാര
കൂനിക്കൂടി നടന്നു തിരക്കി
കവിയുടെ രത്നം
തിരക്കി വലഞ്ഞു
നമ്മളെടുത്താല്‍ കരിങ്കട്ട
കവിയുടെ രത്നം
കവിതയിലിരിപ്പൂ
കവിതയിലൊളിപ്പൂ
തെരുവോരത്തിരുന്ന് പുസ്തകവില്‍പ്പന നടത്തുന്ന ഷംനാദ് യുവകവികളുടെ പട്ടികയിലില്ലാത്ത ഒരു കുഞ്ഞുകവിയാണ്. പുസ്തകങ്ങളുടെ പഴമണം അത്രമാത്രം ഒരാളുടെ സിരകളെ ത്രസിപ്പിച്ച് കവിത വിരിയിച്ചിട്ടുണ്ടെങ്കില്‍ അത് ഈ യുവകവിയുടെതായിരിക്കാം, തൃശൂരിലെ കൃഷ്ണപുരം സ്വദേശി ഷംനാദ്. നൊമ്പരപ്പെടുത്തുന്നതിന്റെയും കാത്തിരുന്ന് മുഷിയുന്നതിന്റെയും ദുഖത്തീയില്‍ നീറുന്നതിന്റെയും അവസ്ഥ മനോഹരമായി എപ്പിസോഡ് എന്ന കവിതസമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
ക്ളാസിലിരുന്ന് പഠിച്ചാല്‍ വയറുനിറയാത്തതുകൊണ്ടാണ് ഏഴാംക്ളാസില്‍ വെച്ച് പഠിപ്പുനിര്‍ത്തി ഷംനാദ് തൊഴില്‍ജീവിതം നേരത്തെ തുടങ്ങിയത്. അക്ഷരലോകത്തേക്കുള്ള വാതില്‍ പക്ഷെ അവിടെ കൊട്ടിയടച്ചില്ല. തൃശൂരിലെ വഴിയോരത്തിരുന്ന് ഷംനാദ് പഴയ പുസ്തകങ്ങള്‍ വിറ്റു. പഴയതും പുതിയതുമായ ധാരാളം പുസ്തകങ്ങള്‍ വായിച്ചു. വെയിലും മഴയും കൊള്ളാതെ തെരുവോരത്ത് നിരത്തിയിരിക്കുന്ന പുസ്തകങ്ങളെ സംരക്ഷിച്ചു. ആവശ്യക്കാര്‍ക്കെല്ലാം പാതിവിലയില്‍ പുസ്തകങ്ങള്‍ വിറ്റു. തുച്ഛമായ ആ കാശുകൊണ്ട് ആറ് വയറുകള്‍ നിറച്ചു. അപ്പോഴും പുസ്തകങ്ങളുടെ പഴമണം ഷംനാദിന്റെ സിരകളെ നിരന്തരം ത്രസിപ്പിച്ചുകൊണ്ടിരുന്നു. ജീവിതത്തിരക്കിനിടയില്‍ കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയുമായുള്ള സൌഹൃദവും തുടര്‍ന്നുള്ള പ്രണയവും പ്രണയപരാജയവുമെല്ലാം കവിതകള്‍ക്കുള്ള പ്രചോദനമേകിയെന്ന് ഷംനാദ് സാക്ഷ്യപ്പെടുത്തുന്നു.
തിരുവനന്തപുരം പഴയ കാരയ്ക്കാമണ്ഡപത്ത് 1985 ലാണ് ഷംനാദിന്റെ ജനനം. ബാപ്പ പൊറ്റവിള പുത്തന്‍വീട്ടില്‍ നുറുദ്ദീന്‍, ഉമ്മ ജമീല, നാല് സഹോദരങ്ങള്‍. ജീവിതമാര്‍ഗം തേടി പിന്നീട് കുടുബസമേതം തൃശൂരിലേക്ക് മാറി. തൃശൂരില്‍ സാഹിത്യഅക്കാദമിയുടെ മുന്‍വശത്ത് പഴയ പുസ്തകങ്ങള്‍ വിലക്കുവാങ്ങി പാതിവിലക്ക് വില്‍പ്പനയും തുടങ്ങി. സഹായിയായി ഒരാള്‍കൂടി ഉണ്ടെങ്കിലെ ജീവിതം മുന്നോട്ടുപോകു എന്ന അവസ്ഥ വന്നതോടെ ഏഴാം ക്ളാസില്‍ വെച്ച് ഷംനാദിന് പഠിപ്പ് നിര്‍ത്തേണ്ടി വന്നു. പക്ഷെ ഇന്ന് പഠിത്തം നിര്‍ത്തേണ്ടി വന്നതില്‍ ഷംനാദിന് ദുഖമില്ല. കാരണം 2009 ല്‍ ഷംനാദ് പത്താംക്ളാസ് എഴുതി നല്ല മാര്‍ക്കോടെ പാസ്സായി. ഇപ്പോള്‍ തന്റെ എപ്പിസോഡ് എന്ന കവിതാസമാഹാരം ഇംഗ്ളീഷിലേക്ക് തര്‍ജ്ജമ ചെയ്യാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. സഹായികള്‍ തൃശൂര്‍ മേയര്‍ ബിന്ദുവും ജോര്‍ജ് മാഷും ഷംനാദ് പറയുന്നു.
ഇതിനിടയില്‍ തൃശൂരിലെ പ്രശസ്തമായ ഒരു കോളേജിലേക്കും ക്ഷണം ഉണ്ടായി. എഴുത്തുകാരുമായി തനിക്ക് സൌഹൃദങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷെ ഇന്ന് എന്നെ തിരക്കി പലരും ഇവിടെ വരുന്നു. സാറാ ജോസഫും മകളും വൈശാഖന്‍ മാഷും മറ്റും ടൌണ്‍ഹാളിലെ പ്രോഗ്രാമിന് വരുമ്പോള്‍ ഇവിടെ വരും. പിന്നെ സാഹിത്യ അക്കാദമിയിലെ സാഹിത്യസദസ്സുകളിലെ പ്രമുഖരും ഇവിടെ എത്തും. ഏറ്റവും കടപ്പാട് സാഹിത്യ അക്കാദമി പി.ആര്‍.ഒ ഡേവീസിനോടും പ്രദീപ്, ഉണ്ണികൃഷ്ണന്‍ എന്നിവരോടും. പറയുമ്പോള്‍ ഷംനാദിന്റെ മുഖത്ത് ഒരു എഴുത്തുകാരന്റെ ഭാവം. വീണ്ടും പുസ്തകങ്ങളുടെ തിരക്കിലേക്ക്.

0 comments: